ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ 300-ൽ അധികം വിമാനങ്ങളുടെ സർവീസ് റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വൈകുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി , സിഇഒ പീറ്റർ എൽബേഴ്സ്. ‘ നിരവധി വെല്ലുവിളികൾ ഒരുമിച്ചുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇമെയിലിൽ ജീവനക്കാരെ അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിസന്ധി തുടരുകയാണ്.
സാങ്കേതിക തകരാറുകൾ, സമയക്രമത്തിലെ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന മേഖലയിലെ ഉയർന്ന തിരക്ക്, കൂടാതെ പുതിയതായി നടപ്പാക്കിയ പൈലറ്റുമാർക്കുള്ള ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റ് മാനദണ്ഡങ്ങൾ എന്നിവയാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നാണ് എൽബേഴ്സ് ഇമെയിലിൽ വ്യക്തമാക്കുന്നത്.
വിമാന ജീവനക്കാരുടെ പുതിയ റോസ്റ്ററിങ് നിയമങ്ങളുമായി പൊരുത്തപ്പെടാൻ കമ്പനി ബുദ്ധിമുട്ടുന്നതിനിടെയാണ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഇൻഡിഗോ സർവീസുകളിൽ വലിയ ആശയക്കുഴപ്പം ഉടലെടുത്തത്. ബുധനാഴ്ച മാത്രം 150-ൽ അധികം വിമാനങ്ങൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു.
“ഈ ദിവസങ്ങൾ ഞങ്ങളുടെ നിരവധി ഉപഭോക്താക്കൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ടുള്ളതായിരുന്നു. ഒരു ദിവസം 3,80,000 ഉപഭോക്താക്കൾക്ക് ഞങ്ങൾ സേവനം നൽകുന്നു, അവരിൽ ഓരോരുത്തർക്കും മികച്ച അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് ആ വാക്ക് പാലിക്കാൻ സാധിച്ചില്ല, അതിന് ഞങ്ങൾ പരസ്യമായി ക്ഷമ ചോദിക്കുന്നു,” സിഇഒ ഇമെയിലിൽ കുറിച്ചു.
പ്രതിസന്ധി ലഘൂകരിക്കുന്നതിനായി 48 മണിക്കൂറിനുള്ളിൽ ഷെഡ്യൂളുകളിൽ ‘കാലിബ്രേറ്റഡ് അഡ്ജസ്റ്റ്‌മെന്റുകൾ’ വരുത്തിയിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഞ്ചിനീയർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരോടുള്ള നന്ദിയും എൽബേഴ്സ് രേഖപ്പെടുത്തി.













