ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിലെത്തി. തലസ്ഥാനമായ അമ്മാനിൽ എത്തിയ മോദിയെ ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം ഡിസംബർ 15 മുതൽ 16 വരെ മോദി ജോർദാനിൽ തങ്ങും. രാജാവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതോടൊപ്പം ഇന്ത്യൻ പ്രവാസികളുമായും കൂടിക്കാഴ്ചയുണ്ടാകും.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടമായി ഡിസംബർ 16 മുതൽ 17 വരെ മോദി ഇത്യോപ്യയിലെത്തും. ഇതാദ്യമായാണ് മോദി ഇത്യോപ്യ സന്ദർശിക്കുന്നത്. ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി വിശദ ചർച്ചകൾ നടത്തും. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനമായ അഡിസ് അബാബയിൽ ഇന്ത്യൻ പ്രവാസികളെ കണ്ടുമുട്ടുകയും പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ഡിസംബർ 17 മുതൽ 18 വരെ മോദി ഒമാനിലെത്തും. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ക്ഷണപ്രകാരമുള്ള ഇത് മോദിയുടെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികവുമായി ബന്ധപ്പെട്ട് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെക്കൽ പ്രതീക്ഷിക്കുന്നു. പ്രവാസികളുമായുള്ള കൂടിക്കാഴ്ചയും ബിസിനസ് ഫോറവും ഉണ്ടാകും.













