തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ ജയിലിലെ നിരാഹാരസമരം അവസാനിപ്പിച്ചു. ജാമ്യഹർജി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനു പിന്നാലെ ആഹാരം കഴിക്കാൻ തയാറാണെന്ന് അദ്ദേഹം ജയിൽ അധികൃതരെ അറിയിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് രാഹുൽ.
അറസ്റ്റിനു പിന്നാലെ ജയിലിൽ നിരാഹാരസമരം ആരംഭിച്ച രാഹുൽ, അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് കോടതിയിൽ നേരത്തേ സമ്മതിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തത്. ഇരകളെ അവഹേളിച്ച് മുമ്പും പോസ്റ്റിട്ട ചരിത്രവും ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്ന വാദവും കോടതി അംഗീകരിച്ചു.
അതേസമയം രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.













