റഷ്യയുടെ വൻതോതിലുള്ള ആക്രമണത്തിൽ യുക്രൈൻ ഇരുട്ടിലായി. യുക്രൈന്റെ ഊർജ സംവിധാനങ്ങൾ ലക്ഷ്യമിട്ട് 635 ഡ്രോണുകളും 38 മിസൈലുകളും തൊടുത്തുവിട്ട റഷ്യയുടെ ആക്രമണമാണ് രാജ്യത്ത് കനത്ത നാശം വിതച്ചത്. ഇതിൽ ഭൂരിഭാഗവും യുക്രെയ്നിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തെങ്കിലും, 21 പ്രദേശങ്ങളിൽ 31-ലധികം ഡ്രോണുകൾ പതിച്ചു. കീവ്, റിവ്നെ, ടെർണോപിൽ, ഖ്മെൽനിത്സ്കി തുടങ്ങിയ മേഖലകളിൽ വ്യാപകമായ വൈദ്യുതി തടസ്സം നേരിട്ടു. തണുപ്പുകാലത്ത് ക്രിസ്മസിന് മുന്നോടിയായി ഈ ആക്രമണം ജനജീവിതത്തെ ദുഷ്കരമാക്കി.
ആക്രമണത്തിൽ നാലുവയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഝിതോമിർ മേഖലയിലാണ് കുട്ടി മരിച്ചത്, കീവ് മേഖലയിൽ ഒരു സ്ത്രീയും ഖ്മെൽനിത്സ്കി മേഖലയിൽ മറ്റൊരാൾക്കും ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ഊർജ സൗകര്യങ്ങൾക്കൊപ്പം വീടുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും തകർന്നതോടെ പലയിടത്തും അടിയന്തര വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
സെലൻസ്കി ഈ ആക്രമണത്തെ ക്രിസ്മസിന് മുന്നോടിയായുള്ള റഷ്യയുടെ “ജനങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം” എന്ന് വിശേഷിപ്പിച്ചു. ശീതകാലത്ത് താപനില പൂജ്യത്തിന് താഴെയെത്തിയ സാഹചര്യത്തിൽ ഊർജ തടസ്സം ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. റഷ്യയുടെ ഈ നടപടി സമാധാന ചർച്ചകളുടെ ഇടയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.













