തിരുവനന്തപുരം: നടി ആക്രമണ കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ നേരിട്ട് കണ്ടു. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ, കേസിലെ തുടർനടപടികളിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.
ഡിസംബർ 8-ന് പുറപ്പെടുവിച്ച വിധിയിൽ നടൻ ദിലീപിനെ ഉൾപ്പെടെയുള്ള നാല് പ്രതികളെ ഗൂഢാലോചനാ കുറ്റത്തിൽനിന്ന് വെറുതെവിട്ടത് അതിജീവിതയെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ, പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. വിധി പരിശോധിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ ഉറച്ച പിന്തുണയാണ് അതിജീവിതയ്ക്ക് ലഭിച്ച ആശ്വാസം. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന നിലപാടിലാണ് അതിജീവിത. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതീക്ഷയോടെ മടങ്ങിയ അതിജീവിതയ്ക്ക് സർക്കാർ എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. “ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ ഞങ്ങൾ കൂടെയുണ്ട്” എന്ന് മുഖ്യമന്ത്രി ആശ്വസിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.













