നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; നടൻ ദീലീപിന് നിർണായകം

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്; നടൻ ദീലീപിന് നിർണായകം

ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. 261 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് 1700 ലധികം രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ ദിലീപും പൾസർ സുനിയും ഉൾപ്പെടെ പത്ത് പ്രതികളാണ് ഉള്ളത്.

കേസിൽ 2017 നവംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 11-നാണ് കേസ്സിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപമാണ് ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷമാണ് 2017 ഒക്ടോബർ മൂന്നിന് കേസിലെ എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.

10 പ്രതികൾ

  1. പൾസർ സുനി
  2. മാർട്ടിൻ ആന്റണി
  3. ബി. മണികണ്ഠൻ
  4. വി.പി. വിജീഷ്
  5. എച്ച്. സലിം
  6. പ്രദീപ്
  7. ചാർളി തോമസ്
  8. നടൻ ദിലീപ്
  9. സനിൽകുമാർ
  10. ശരത് ജി. നായർ (പ്രതിപ്പട്ടികയിൽ 15-ാം സ്ഥാനത്താണ്)

Share Email
LATEST
More Articles
Top