പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ മരണപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹവവും കുടുംബാംഗങ്ങളെയും വിമാന മാർഗ്ഗം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. റാം നാരായൺ ബഗേലിന്റെ മൃതദേഹം നാളെ രാവിലെ കൊച്ചിയിൽ നിന്ന് വിമാനത്തിൽ റായ്പൂരിൽ എത്തിക്കും.
കേരളത്തിലെത്തിയ റാം നാരായണിന്റെ കുടുംബാംഗങ്ങൾ അടക്കമുള്ള ഏഴംഗ സംഘവും നാളെ വിമാന മാർഗം കൊച്ചിയിൽ നിന്ന് റായ്പ്പൂരിലേക്ക് യാത്ര തിരിക്കും. റായ്പ്പൂരിൽ നിന്ന് ഛത്തീസ്ഗഡ്ഡിലെ ഗ്രാമത്തിലേക്ക് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റാം നാരായൺ ബഗേലിന്റെ കുടുംബാംഗങ്ങളുമായി സമയം ചിലവഴിച്ച തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ റാം നാരായൺ ബഗേലിന്റെ ഭാര്യയേയും മക്കളെയും സഹോദരനെയും അവരോടൊപ്പമെത്തിയവരെയും ആശ്വസിപ്പിച്ചു. എല്ലാ സഹായങ്ങളുമായി ഭരണകൂടം ഒപ്പമുണ്ടെന്ന് അവർക്ക് ഉറപ്പ് നൽകി. കുട്ടികൾക്ക് പേന സമ്മാനമായി നൽകിയ കളക്ടർ നല്ലവണ്ണം പഠിക്കണം എന്ന ഓർമ്മപ്പെടുത്തിയാണ് റാം നാരായൺ ബഗേലിന്റെ മക്കളെ യാത്രയാക്കിയത്. അർഹതപ്പെട്ട ധനസഹായം എത്രയും വേഗം കുടുംബത്തിന് ലഭിക്കുന്നതിനായുള്ള നടപടികൾ പാലക്കാട് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ട്.













