തിരുവനന്തപുരം: ഇടുക്കിയിലെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം പാർട്ടി പ്രവേശനത്തിൽ ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചത്. അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിചു
ദേവികുളം നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്ന് തവണ (2006, 2011, 2016) എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാജേന്ദ്രൻ. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെത്തുടർന്ന് അദ്ദേഹത്തെ സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടിയുമായി അകന്നു കഴിഞ്ഞിരുന്ന രാജേന്ദ്രൻ, ഒടുവിൽ ബിജെപിയുടെ വികസന നയങ്ങളിൽ ആകൃഷ്ടനായാണ് പാർട്ടി മാറുന്നതെന്ന് വ്യക്തമാക്കി.
ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണ്. ബിജെപി നേതൃത്വം നൽകിയ ഉറപ്പുകൾ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നു. സിപിഎം വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന എസ്. രാജേന്ദ്രന്റെ തീരുമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടുക്കി ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.









