അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യത്ത് പുതിയ വിവാദം കനക്കുന്നു. ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ അയച്ച ഒരു ഇ മെയിലിൽ, നരേന്ദ്ര മോദി തന്റെ ഉപദേശപ്രകാരമാണ് ഇസ്രയേൽ സന്ദർശിച്ചതെന്ന് അവകാശപ്പെടുന്നതായാണ് വിവരം. അന്നത്തെ അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയാണ് താൻ അത്തരമൊരു നിർദ്ദേശം നൽകിയതെന്നും അതുകൊണ്ട് പ്രയോജനമുണ്ടായെന്നും മെയിലിൽ പറയുന്നുണ്ടെങ്കിലും അത് എന്താണെന്ന് വ്യക്തമാക്കുന്നില്ല.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഒരു കുറ്റവാളിയുടെ ഉപദേശം പ്രധാനമന്ത്രി സ്വീകരിച്ചത് എന്തിനാണെന്നും ഇതിലൂടെ ആർക്കാണ് നേട്ടമുണ്ടായതെന്നും സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം കളങ്കിത വ്യക്തികളുമായി ബന്ധപ്പെട്ടുവെന്ന ആരോപണം പോലും രാജ്യത്തിന്റെ അന്തസിന് മങ്ങലേൽപ്പിക്കുന്നതാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനവുമായി ബന്ധപ്പെട്ട എപ്സ്റ്റീന്റെ അവകാശവാദങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ഈ ആരോപണങ്ങളെ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞു. എപ്സ്റ്റീന്റെ ഫയലുകളിലെ പരാമർശങ്ങൾ തികഞ്ഞ ജൽപനങ്ങളാണെന്നും അത്യന്തം അവജ്ഞയോടെ ഇവ തള്ളിക്കളയുന്നുവെന്നും മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ 2017-ലെ ഇസ്രയേൽ സന്ദർശനത്തിന് പിന്നിൽ ഒരു കുറ്റവാളിയുടെയും നിർദ്ദേശങ്ങളില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 2026 ജനുവരിയിൽ പുറത്തുവിട്ട ലക്ഷക്കണക്കിന് പേജുകളുള്ള എപ്സ്റ്റീൻ രേഖകളിൽ പല ലോകനേതാക്കളുടെയും പേരുകൾ ഇടംപിടിച്ചിട്ടുണ്ട്.













