ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടരുന്നു. ശരിയത്ത്പൂർ ജില്ലയിൽ 50 വയസ്സുകാരനായ ഖോകോൺ ദാസ് എന്ന ഹിന്ദു വ്യാപാരിയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. ഡിസംബർ 31-ന് രാത്രി മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. തീകൊളുത്തിയ ഉടൻ തന്നെ അടുത്തുള്ള കുളത്തിലേക്ക് ചാടിയതിനാൽ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഖോകോൺ ദാസിനെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ തടഞ്ഞുനിർത്തി തലയ്ക്കടിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായി ഇദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ആരെയും ഉപദ്രവിക്കാത്ത സാധാരണക്കാരനായ തന്റെ ഭർത്താവിനെന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് അറിയില്ലെന്നും അവർ നീതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ നടക്കുന്ന നാലാമത്തെ വലിയ ആക്രമണമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗ്ലാദേശിൽ സമീപകാലത്തായി ഹിന്ദുക്കൾക്കെതിരായ ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വർദ്ധിച്ചുവരികയാണ്. ഡിസംബർ 24-ന് അമൃത് മൊണ്ടൽ എന്ന യുവാവും ഡിസംബർ 18-ന് ദീപു ചന്ദ്ര ദാസ് എന്ന യുവാവും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു എന്ന വിമർശനം അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ പിടികൂടുമെന്നും പ്രാദേശിക പോലീസ് അറിയിച്ചു.













