ന്യൂഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം (ടാബ്ലോ) തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ കലാരൂപങ്ങളും വികസന നേട്ടങ്ങളും കർത്തവ്യപഥിൽ പ്രദർശിപ്പിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകുന്നത്. 2023-ലാണ് ഇതിനുമുമ്പ് കേരളത്തിന്റെ ടാബ്ലോ അവസാനമായി പരേഡിൽ പങ്കെടുത്തത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന കടുപ്പമേറിയ സ്ക്രീനിംഗിന് ശേഷമാണ് 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചത്.
നൂറ് ശതമാനം ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയുമാണ് ഇത്തവണ കേരളത്തിന്റെ ടാബ്ലോയുടെ പ്രധാന പ്രമേയങ്ങൾ. ‘സമൃദ്ധി കാ മന്ത്ര- ആത്മനിർഭർ ഭാരത്’ എന്ന ആശയത്തെ മുൻനിർത്തി ‘വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരളം ആത്മനിർഭർ ഭാരത്തിന്’ എന്ന വിഷയമാണ് സംസ്ഥാനം അവതരിപ്പിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിൽ റോയ് ജോസഫാണ് ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി 17 സംസ്ഥാനങ്ങളും ജമ്മു-കാശ്മീർ ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും ഇത്തവണ പരേഡിൽ അണിനിരക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിഗണിച്ചാണ് ഇത്തവണ പല സംസ്ഥാനങ്ങൾക്കും അവസരം നൽകിയിട്ടുള്ളതെന്ന സൂചനകളുമുണ്ട്. ഡിജിറ്റൽ നേട്ടങ്ങളും ആധുനിക ഗതാഗത സംവിധാനവും ഒത്തുചേരുന്ന കേരളത്തിന്റെ ടാബ്ലോ കർത്തവ്യപഥിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.













