തിരുവനന്തപുരം: . ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതി വാർത്തകളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ. മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വാഹനചട്ടങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ
ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിൽ കൂടുതലോ ലഭിക്കുകയാണെങ്കിൽ അയാളുടെ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചു കഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്കും ഏർപ്പെടുത്തും.കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് വാഹനം കസ്റ്റഡിയിലെടുക്കാൻ അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന ആർ.സി ഉടമക്കെതിരെയായിരിക്കും നടപടികൾ. മറ്റൊരാളാണ് വാഹനം ഓടിച്ചതെങ്കിൽ അത് ഉടമ തെളിയിക്കണം. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഉടമക്ക് മാത്രമായിരിക്കും. മുമ്പ് മോട്ടോർ വാഹന വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നു.













