അമേരിക്കയിലെ ഒർലാൻ്റോ വിമാനത്താവളത്തിൽ വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുണൈറ്റഡ് എയർലൈൻസ് വിമാനം. 200 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്ന എയർബസ് 321 വിമാനത്തിൻ്റെ മുൻവശത്തെ രണ്ട് ചക്രങ്ങളിൽ ഒന്ന് ഊരിത്തെറിക്കുകയായിരുന്നു. റൺവേയിൽ നിന്നും വിമാനം തെന്നിമാറിയെങ്കിലും, നിയന്ത്രണം നഷ്ടപ്പെടാതെ നിർത്താൻ പൈലറ്റുമാർക്ക് സാധിച്ചതോടെയാണ് വലിയ അപകടം ഒഴിവാത്. അപകടത്തെ തുടർന്ന് റൺവേയിൽ വിമാനം നിർത്തി. യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി.
വിമാനം ലാൻ്റ് ചെയ്യുന്നതിൻ്റെയും ചക്രം ഊരിത്തെറിച്ച് പോകുന്നതിൻ്റെയും ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വിമാനത്തിനോ ഇതിലുണ്ടായിരുന്ന ജീവനക്കാർക്കോ യാത്രക്കാർക്കോ യാതൊന്നും സംഭവിച്ചില്ല. എന്നാൽ ചക്രം ഊരിത്തെറിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ പുറത്തിറക്കി ബസുകളിൽ വിമാനത്താവളത്തിലേക്ക് മാറ്റിയ ശേഷം വിമാനത്താവളത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ റൺവേയിൽ നിന്നും വിമാനത്തെ മാറ്റി. സാങ്കേതിക തകരാർ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കാലാവസ്ഥയാകാം അപകടത്തിലേക്ക് നയിച്ച കാരണമെന്ന് കരുതുന്നു.











