യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ 47 ാം പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ് സത്യപ്രതിജ്ഞ ചെയ്തിട്ട് ഈ ജനുവരി 20ന് ഒരു വർഷം തികഞ്ഞു. ഏതാണ്ട് 365 ദിവസവും അമേരിക്ക സംഭവ ബഹുലവും ചിലപ്പോൾ സംഘർഷ ഭരിതവുമായിരുന്നു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് പറഞ്ഞത് അമേരിക്കയുടെ സുവർണ കാലം തിരികെ വന്നു എന്നാണ്.
അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഏകദേശം 80 നടപടികൾ റദ്ദാക്കുകയും ജനുവരി 6 ന് യുഎസ് കാപ്പിറ്റോളിൽ നടന്ന കലാപത്തിൽ ശിക്ഷിക്കപ്പെട്ട 1,500 പേർക്ക് മാപ്പ് നൽകുകയും ചെയ്തു ട്രംപ് . തുടർന്ന് അങ്ങോട്ട് എക്സിക്യൂട്ടീവ് ഉത്തരവുകളുടെ പ്രളയമായിരുന്നു. ഏതാണ്ട് 200 ൽ ഏറെ ഏക്സിക്യൂട്ടീവ് ഉത്തരവുകൾ അദ്ദേഹം ഒപ്പിട്ടു.
“ഇന്ന് മുതൽ, നമ്മുടെ രാജ്യം ലോകമെമ്പാടും അഭിവൃദ്ധി പ്രാപിക്കുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. എല്ലാ രാഷ്ട്രങ്ങളും നമ്മളെ നോക്കി അസൂയപ്പെട്ടും. ഇനി നമ്മളെ മുതലെടുക്കാൻ ആരെയും അനുവദിക്കില്ല. ഈ ഭരണകൂടത്തിന്റെ ഓരോ ദിവസത്തിലും, ഞാൻ അമേരിക്കയെ ഒന്നാമതെത്തിക്കും,” ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തോട് പറഞ്ഞത് ഇങ്ങനെയാണ്.
ട്രംപിന്റെ ആദ്യ വർഷഭരണത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, നിറവേറ്റിയ വാഗ്ദാനങ്ങൾ, നാടകീയമായ നടപടികൾ, അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ, അമേരിക്കക്കാരുടെ വ്യത്യസ്തമായ പ്രതികരണം തുടങ്ങിയവ എടുത്തു കാട്ടുന്ന തുടർച്ചയായ വിവാദങ്ങളുടെ ഘോഷയാത്രതന്നെ കാണാം..
വിദേശനയത്തിലെ മാറ്റങ്ങൾ
സമാധാനമാർഗത്തിലൂടെ സമാധാനം കൊണ്ടു വരിക എന്ന നയത്തിൽ ട്രംപ് വിശ്വസിക്കുന്നില്ല. ബലം പ്രയോഗിച്ച് ശക്തിയിലൂടെ സമാധാനം കൊണ്ടുവരിക എന്നാണ് ട്രംപിയിൻ നയം.
“എന്റെ ഏറ്റവും അഭിമാനകരമായകാര്യം ഞാൻ ഒരു സമാധാന സ്ഥാപകനും ഐക്യത്തിൻ്റെ മധ്യസ്ഥനുമാണ് എന്ന് ട്രംപ് തന്നെ അഭിമാനിക്കുന്നു. ലോകത്തെ നിരവധിയായ സംഘർഷങ്ങൾ അവസാനിപ്പിച്ചു എന്ന് ഒരു ദിവസം തന്നെ പല ആവർത്തി അവകാശപ്പെടുകയും ചെയ്യുന്നു.
അധികാരമേറ്റതിനുശേഷം, പ്രസിഡന്റ് സുപ്രധാന വിദേശനയ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്, വെനിസ്വേലയുടെ നേതാവിനെ പിടികൂടാനുള്ള ഒരു ഓൺ-ദി-ഗ്രൗണ്ട് ഓപ്പറേഷൻ, ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ യൂറോപ്പുമായുള്ള ഇടച്ചിൽ, യുക്രെയ്ൻ മുതൽ മിഡിൽ ഈസ്റ്റ് വരെയുള്ള ആഗോള സംഘർഷങ്ങളിൽ സമാധാനം കൈവരുത്താനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു.
ഗാസയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ ഉറപ്പാക്കിക്കൊണ്ട് ട്രംപ് ആ ലക്ഷ്യം നേടി. സൂക്ഷ്മമായ സമാധാന കരാർ നിലവിൽ വരികയും അടുത്തിടെ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. ട്രംപും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളും മാസങ്ങൾ നീണ്ട നയതന്ത്ര നീക്കങ്ങൾക്ക് ശേഷമാണ് ഈ കരാർ ഉണ്ടായത്.
പടിഞ്ഞാറൻ അർദ്ധഗോളത്തിലെ അമേരിക്കൻ അപ്രമാദിത്വം വിഭാവനം ചെയ്യുന്ന മൺറോ സിദ്ധാന്തത്തിൻ്റെ സ്വന്തം പതിപ്പ് ഡോൺറോ ഡോക്ട്രിൻ ഇറക്കാനും നടപ്പിലാക്കാനും തുടങ്ങിയതായി ട്രംപ് തന്നെ അവകാശപ്പെടുന്നു. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി യുഎസിലേക്ക് എത്തിക്കുകയും വെനസ്വേലയിലെ എണ്ണക്കച്ചവടം യുഎസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. മെക്സിക്കോയും കൊളംബിയയും കരുതിയിരുന്നോ വരുന്നുണ്ട് എന്ന് മുന്നറിയിപ്പും നൽകി കഴിഞ്ഞു.
ഗ്രീൻലാൻഡ് സ്വന്തമാക്കാൻ വേണമെങ്കിൽ സൈനിക ശക്തിവരെ ഉപയോഗിക്കും എന്ന് യൂറോപ്പിന് ട്രംപ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഡെൻമാർക്കിന് കീഴിലുള്ള ഗ3ീൻലൻഡിലെ അപൂർവ ധാതു ശേഖരത്തിലാണ് യുഎസിൻ്റെ കണ്ണ്. പനാമ കനാൽ യുഎസ് തിരികെ വാങ്ങിക്കും എന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ മുഴുവൻ ഷിപ്പിങ് റൂട്ടുകളും എണ്ണ വ്യാപരവും യുഎസിൻ്റെ മാത്രം കൈകളിൽ ഒതുക്കാനാണ് യുഎസ് ശ്രമമെന്നാണ് അന്താരഷ്ട്ര കാര്യ വിദഗ്ധരുടെ അഭിപ്രായം.
തന്റെ ഭരണകാലത്തിന്റെ ആദ്യ ദിവസം തന്നെ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രചാരണ വേളയിൽ പ്രതിജ്ഞയെടിത്തിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള നിരവധി കൂടിക്കാഴ്ചകൾക്കും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി അമേരിക്കൻ മണ്ണിൽ നടന്ന ചരിത്രപരമായ ഉച്ചകോടിക്കും ശേഷവും ആ വാഗ്ദാനം യാഥാർത്ഥ്യമായില്ല. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടരുകയാണ്, സംഘർഷം അവസാനിപ്പിക്കുന്നത് താൻ പ്രതീക്ഷിച്ചതിലും സങ്കീർണ്ണമാണെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്.
ഇറാനുമായുള്ള സംഘർഷം യുഎസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോൾ അതിന്റെ മൂർധന്യത്തിൽ എത്തിനിൽക്കുന്ന അവസ്ഥായിലാണ്. ആഭ്യന്തര കലഹം തുടർന്നാൽ ഇറാനെ യുഎസ്ആ ക്രമിക്കും എന്നുവരെ ട്രംപ് മുന്നറിയിപ്പ് നൽകി. ക്രിസ്ത്യൻ പീഡനം നടക്കുന്നുവെന്ന് കാരണം പറഞ്ഞ് നൈജീരിയൽ ആക്രമണം നടത്താനും ട്രംപ് മറന്നില്ല. മാത്രമല്ല ഏതാണ്ട് 80 രാജ്യാന്തര സംഘടനകളിൽ നിന്നും യുഎസ് പിന്മാറിയാതായും കലാവസ്ഥാ ഉച്ചകോടി തീരുമാനങ്ങൾ പിൻവലിക്കുന്നതായും ട്രംപ് അറിയിക്കുകയുണ്ടായി
കുടിയേറ്റം
അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന തന്റെ പ്രചാരണ വാഗ്ദാനം ട്രംപ് കൃത്യമായി തന്നെ പാലിച്ചു.
2025-ൽ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണത്തിന്റെ ഫലമായി കുറഞ്ഞത് 50 വർഷത്തിനിടയിൽ ആദ്യമായി അമേരിക്കയിൽ നെഗറ്റീവ് നെറ്റ് മൈഗ്രേഷൻ അനുഭവപ്പെട്ടതായി ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. യുഎസിലേക്കുള്ള എൻട്രികളിലെ ഗണ്യമായ കുറവും അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ വർധിച്ചതു മൂലമാണ് ഇത്.
ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപ്പിലാക്കാൻ സഹായിക്കുന്നതിനായി പ്രസിഡന്റ് സൈനികരെ അടക്കം ലോസ് ഏഞ്ചൽസ്, ന്യൂ ഓർലിയാൻസ്, നിലവിൽ മിനസോട്ടയിലെ മിനിയാപൊളിസ് തുടങ്ങിയ നഗരങ്ങളിലേക്ക് അയച്ചു. എന്നിരുന്നാലും, നിരവധി പ്രാദേശിക ഉദ്യോഗസ്ഥർ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കെതിരാണ് എന്നതാണ് വസ്തുത.
ഫെഡറൽ പുനഃസംഘടന (DOGE)
ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന് (DOGE) രൂപം നൽകുകയും ഫെഡറൽ ഗവൺമെന്റിന്റെ വലുപ്പത്തിലും അധികാരങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. നിരവധി സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതു മൂലം ജോലി നഷ്ടപ്പെട്ടു. നിരവധി സർക്കാർ ഫണ്ടിങ് സംവിധാനങ്ങൾ ഒറ്റയടിക്ക് നിർത്തലാക്കി. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) എന്ന സംവിധാനം തന്നെ അടച്ചുപൂട്ടി.
ഏകദേശം അഞ്ച് മാസത്തിനുള്ളിൽ ഏകദേശം 160 മില്യൺ ഡോളർ ലാഭിച്ചുവെന്ന് ഡോജിൻ്റെ തലവൻ ഇലോൺ മസ്ക് അവകാശപ്പെട്ടു.
“ഞങ്ങൾ ഫലപ്രദമായിരുന്നുവെന്ന് ഞാൻ കരുതുന്നു, ഞാൻ ആഗ്രഹിക്കുന്നത്ര ഫലപ്രദമല്ല, ഞങ്ങൾക്ക് കൂടുതൽ ഫലപ്രദമാകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഞങ്ങൾ പുരോഗതി കൈവരിച്ചു,” മാസത്തിൽ മസ്‌ക് പറഞ്ഞു.
സാമ്പത്തിക നയങ്ങൾ
ട്രംപ് തൻ്റെ ഏറ്റവും വലിയ പ്രചാരണ വാഗ്ദാനങ്ങളിലൊന്ന് അധികാരത്തിലെത്തിയ ആദ്യ വർഷത്തിൽ നടപ്പിലാക്കി. യുഎസിലേക്ക് കൊണ്ടുവരുന്ന സാധനങ്ങൾക്ക് വ്യാപകമായ താരിഫ് ചുമത്തി, അന്താരാഷ്ട്ര വ്യാപാര നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ട്രംപിൻ്റെ ഈ നിലപാട്. അതിൻറെ ലക്ഷ്യം യുഎസിൽ ഉൽപ്പാദനം വർധിപ്പിക്കുകയും വ്യാപാര കമ്മി കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു.
ട്രംപ് “വിമോചന ദിനം” എന്ന് വിശേഷിപ്പിച്ച ഏപ്രിൽ 2 ന്, അമേരിക്കയുടെ മിക്കവാറും എല്ലാ വ്യാപാര പങ്കാളികൾക്കു എതിരെയും പ്രസിഡന്റ് വ്യാപകമായ താരിഫ് നയങ്ങൾ പ്രഖ്യാപിച്ചു, അദ്ദേഹത്തിന്റെ താരിഫ് നയം എങ്ങനെയായിരിക്കുമെന്ന് പല വിദഗ്ധരും പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു. ഒരു ദിവസം കഴിഞ്ഞ്, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് ശേഷം, ഭരണകൂടത്തിന് രാജ്യങ്ങളുമായുള്ള കരാറുകൾക്ക് സമയം നൽകുന്നതിനായി തീരുവകൾ താൽക്കാലികമായി നിർത്തി. 90 ദിവസത്തിനുള്ളിൽ 90 കരാറുകൾ ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണകൂടം പ്രവർത്തിക്കാൻ തുടങ്ങി. പക്ഷേ ആ ലക്ഷ്യത്തിൽ അവർ പരാജയപ്പെട്ടു,
എന്നാൽ അതിനുശേഷം വൈറ്റ് ഹൗസ് അമേരിക്കയുടെ ഡസൻ കണക്കിന് വ്യാപാര പങ്കാളികളുമായി കരാറുകളിൽ എത്തി. ചില ഉൽപ്പന്നങ്ങൾക്കായി വൈറ്റ് ഹൗസ് ഗണ്യമായ ഒത്തുതീർപ്പുകൾ നടത്തുകയും ചെയ്തു.
“ഉൽപ്പാദന മേഖലയിലെ കുതിച്ചുചാട്ടം” വാഗ്ദാനം ചെയ്താണ് ട്രംപ് അധികാരത്തിൽ വന്നത്., അദ്ദേഹത്തിന്റെ നയങ്ങൾ മൂലം “ദശലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നും വാദം ഉണ്ടായിരുന്നു. എന്നാൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറക്കാൻ ഈ ഭരണത്തിന് സാധിച്ചില്ല. മാത്രമല്ല പണപ്പെരുപ്പം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 2.7% വർധിക്കുകയും ചെയ്തു.
ഊർജ്ജം, മെഡിക്കൽ പരിചരണം എന്നിവക്ക് ചെലവ് കൂടി. കാപ്പി, ഗോമാംസം തുടങ്ങിയ ഭക്ഷണങ്ങളുടെ വില വർദ്ധിച്ചുകൊണ്ടിരിക്കുന്നു, അതേസമയം മൊത്തവ്യാപാര മുട്ട വില 2019 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു
മൂഡീസ് അനലിറ്റിക്സ് പ്രകാരം, ഒരു സാധാരണ അമേരിക്കൻ കുടുംബം ഇപ്പോൾ ഒരു വർഷം മുമ്പുള്ള അതേ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ പ്രതിമാസം 184 ഡോളർ കൂടുതൽ ചെലവഴിക്കുന്നു, മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 590 ഡോളർ കൂടുതൽ.”താങ്ങാനാവുന്ന വില” എന്നത് ഡെമോക്രാറ്റുകൾ കണ്ടുപിടിച്ച ഒരു “തട്ടിപ്പ്” ആണെന്ന് ട്രംപ് ഇപ്പോൾ വാദിക്കുന്നത്.
2026 ന്റെ തുടക്കത്തിൽ ട്രംപ് ഒരു ദശാബ്ദക്കാലമായി വാഗ്ദാനം ചെയ്തിരുന്ന ഒരു ആരോഗ്യ സംരക്ഷണ പദ്ധതി പുറത്തിറക്കി. ഭരണകൂടം അതിനെ “മഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതി”എന്നാണ് വിശേഷിപ്പിക്കുന്നത്, പക്ഷേ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അമേരിക്കക്കാർക്ക് സ്വന്തമായി ഇൻഷുറൻസ് വാങ്ങാൻ കഴിയുന്ന തരത്തിൽ നേരിട്ട് പണം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറയുന്നു, പക്ഷേ അത് എങ്ങനെ നിലവിൽ വരും എന്നോ, ആളുകൾക്ക് എത്ര പണം ലഭിക്കും അല്ലെങ്കിൽ അത് അവരുടെ ആരോഗ്യ സംരക്ഷണ ചെലവുകൾക്ക് തികയും വിധം ആയിരിക്കുമോ എന്നെന്നും വ്യക്തമല്ല. അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ 52% വോട്ടർമാരും ട്രംപ് ആരോഗ്യ സംരക്ഷണ ചെലവിൽ “നഷ്ടം” വരുത്തിയെന്ന് പറഞ്ഞു.
വൈറ്റ് ഹൗസിലെ മാറ്റങ്ങൾ
വൈറ്റ് ഹൗസിലും നിവധി മാറ്റങ്ങൾ വരുത്തിയ ട്രംപ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഓവൽ ഓഫീസിലെ സ്വർണ്ണം പൂശിയ കൂട്ടിച്ചേർക്കലുകളും പതിവ് പുനർനിർമ്മാണങ്ങളും മാത്രമല്ല ചരിത്രപ്രസിദ്ധമായ റോസ് ഗാർഡൻ വെളുത്ത കല്ലുകൊണ്ട് പുതുക്കിപ്പണിതു. മുൻ അമേരിക്കൻ പ്രസിഡന്റുമാരെക്കുറിച്ചുള്ള ഛായാചിത്രങ്ങളും രാഷ്ട്രീയ പ്രാധാന്യമുള്ള ഫലകങ്ങളും ഉൾക്കൊള്ളുന്ന “പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിം” നിർമിച്ചു.
ഏറ്റവും വലിയ നീക്കങ്ങളിലൊന്ന് 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ബോൾറൂമിന് വഴിയൊരുക്കാൻ ട്രംപ് വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റിയെന്നതാണ്. ഇതുമൂലം നിരവധി ഡെമോക്രാറ്റുകളിൽ നിന്ന് വലിയ വിമർശനങ്ങൾ നേരിട്ടു.
ഡി.സി.യിലെ മറ്റ് ലാൻഡ്‌മാർക്കുകളിലും പ്രസിഡന്റ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡിസംബർ മധ്യത്തിൽ, പ്രസിഡന്റ് തിരഞ്ഞെടുത്ത കെന്നഡി പെർഫോമിംഗ് ആർട്സ് സെന്ററിന്റെ ബോർഡ്, “ട്രംപ്-കെന്നഡി സെന്റർ” എന്ന് പുനർനാമകരണം ചെയ്തു.
പ്രസിഡന്റ് തന്റെ പ്രചാരണ വാഗ്ദാനങ്ങളിൽ പലതും പാലിച്ചു. എന്നിരുന്നാലും, അടുത്തിടെ നടന്ന റോയിട്ടേഴ്‌സ്-ഇപ്‌സോസ് പോൾ കണ്ടെത്തിയത്, അളക്കുന്ന എല്ലാ വിഷയങ്ങളിലും ട്രംപിന് ഭൂരിപക്ഷ അംഗീകാരം ലഭിക്കുന്നില്ല എന്നാണ്. ഇടക്കാല തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ചരിത്രപരമായ രണ്ടാം ടേമിലുടനീളം തന്റെ അജണ്ട നടപ്പിലാക്കാൻ പ്രസിഡന്റിന് രാഷ്ട്രീയ മൂലധനം ലഭിക്കുമോ എന്ന് കണ്ടറിയണം.
One year into the Trump administration: Foreign and domestic policy changes that have gripped the US
.








