ശബരിമല സ്വർണ്ണക്കൊള്ള: ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണ്ണക്കൊള്ള: ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം/കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്കെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം. ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിന് പിന്നാലെ, ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം കവർന്ന കേസിലും തന്ത്രിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിയാണ് എസ്ഐടി ഉദ്യോഗസ്ഥർ തന്ത്രിയെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്തത്.

ഗൂഢാലോചനയിൽ നേരിട്ട് പങ്കെന്ന് കണ്ടെത്തൽ

ശ്രീകോവിൽ വാതിലിലെയും ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണ്ണപ്പാളികൾ മാറ്റുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ വെറും ചെമ്പ് മാത്രമാണെന്ന് രേഖപ്പെടുത്തിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ടത് പ്രതികളെ സഹായിക്കാനാണെന്നാണ് കണ്ടെത്തൽ. ആചാരലംഘനം നടന്നിട്ടും തന്ത്രി അത് ദേവസ്വം ബോർഡിനെ അറിയിക്കാതെ കുറ്റകരമായ മൗനം പാലിച്ചുവെന്നും എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

മുഖ്യപ്രതിയുമായുള്ള ഉറ്റബന്ധം

കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സ്വാധീനമുണ്ടാക്കിക്കൊടുത്തത് തന്ത്രിയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. 2007 മുതൽ തന്ത്രിയുമായി പോറ്റിക്കുണ്ടായിരുന്ന ദീർഘകാല ബന്ധത്തിന്റെ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിർദ്ദേശിച്ചത് തന്ത്രിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ‘അനുജ്ഞാ കലശം’ നടത്തിയതും ഇദ്ദേഹമാണ്.

തുടർനടപടികൾ

രണ്ടാമത്തെ കേസിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എസ്ഐടി നാളെ കസ്റ്റഡി അപേക്ഷ നൽകും. കട്ടിളപ്പാളി കേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി ജനുവരി 19-ലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി ജനുവരി 27 വരെ കോടതി നീട്ടിയിട്ടുണ്ട്.


Share Email
LATEST
Top