വാഷിംഗ്ടണ്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കിയ വ്യാപാര കരാറിനെ വിമര്‍ശിച്ചുകൊണ്ട് അമേരിക്കന്‍ ട്രെഷറി സെക്രട്ടറി രംഗത്ത്. യൂറോപ്യന്‍ യൂണിയന്‍ യുക്രയിന്റെ സുരക്ഷയേക്കാള്‍ മുന്‍ഗണന നല്കുന്നത് വ്യാപാരത്തിനാണെന്നായിരുന്നു കരാറിനെക്കുറിച്ച് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ വാക്കുകള്‍. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി ഒപ്പുവെച്ച വ്യാപാരക്കരാറിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ട്രെഷറി സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങുന്ന അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്കുന്നുണ്ടെന്നു പറഞ്ഞ സ്‌കോട്ട് ബെസെന്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരേ അമേരിക്ക ചുമത്തിയ പോലെ താരിഫഅ ഈടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇതിനു കാരണം യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുമായി കരാര്‍ ഒപ്പുവെയ്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരകരാര്‍ അമേരിക്കയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് യൂറോപ്യന്‍ യൂണിയന് അനുയോജ്യമെന്നു അവര്‍ക്കു തൊന്നുന്നത് അവര്‍ ചെയ്യട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ഏറെ നിരാശാജനകമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരേ അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയപ്പോള്‍ അതിനൊപ്പം ചേരാന്‍ ഇയു രാജ്യങ്ങള്‍ തയാറായില്ല. അതിനു പിന്നില്‍ അവര്‍ക്ക് ലക്ഷ്യം ഈ വ്യാപാരകരാറായിരുന്നു.
യൂറോപ്പിന്റെ ഭാഗമായ യുക്രയിനെക്കുറിച്ചു പറയുമ്പോഴും യുക്രയിന്‍ ജനതയുടെ ജീവനേക്കാള്‍ പ്രാധാന്യം യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിന് നല്കിയതായും യുഎസ് ട്രെഷറി സെക്രട്ടറി കുറ്റപ്പെടുത്തി. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാര്‍ പ്രകാരം ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില് നിന്നും കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ 99 ശതമാനത്തിനും യൂറോപ്യന്‍ യൂണിയന്‍ താരിഫ് ഒഴിവാക്കും, കരാര്‍ ഒപ്പുവെച്ചാലുടന്‍ തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ തീരുവ വെട്ടിക്കുറയ്ക്കും.
US Treasury Secretary says trade deal between India and EU disappointing: Criticism that Europe prioritizes trade over Ukraine’s security













