വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും സഞ്ചരിച്ച വിമാനം ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിൽ ഇറങ്ങി. അവിടെ നിന്ന് മാൻഹട്ടനിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയി. ഹെലികോപ്റ്ററുകൾ മാൻഹട്ടനിലെ വെസ്റ്റ്സൈഡ് ഹെലിപോർട്ടിൽ ഇറങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഡുറോയെ ഇപ്പോൾ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ ഓഫീസിലേക്ക് കൊണ്ടുപോകും.
അവിടെ നിന്ന്, ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോകും, അവിടെ അടുത്തയാഴ്ച മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ലഹരി മരുന്ന്, ആയുധ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യും. അതുവരെ അവിടെ ജയിലിലായിരിക്കും.
വെനസ്വേലയെ കീഴടക്കാനായി അമേരിക്കയെത്തിയത് വൻ യുദ്ധസന്നാഹങ്ങളോടെ. വിമാനവാഹിനിക്കപ്പലും 11 യുദ്ധക്കപ്പലുകളും ഒരു ഡസൻ എഫ്-35 അടക്കം യുദ്ധവിമാനങ്ങളുമുൾപ്പെടെ വൻ സന്നാഹത്തോടെയാണ് അമേരിക്ക വെനസ്വേലയിൽ എത്തിയത്. 15,000 സൈനികരുമുണ്ടായിരുന്നു. എഫ്-35, എഫ്-22 യുദ്ധവിമാനങ്ങൾ, ബി-1 ബോംബറുകൾ എന്നിങ്ങനെ 150 വിമാനങ്ങൾ 20 താവളങ്ങളിൽനിന്നായി വെനസ്വേലയ്ക്ക് നേരെ പാഞ്ഞെടുക്കുകയായിരുന്നു.
സാധ്യതകളെല്ലാം വിലയിരുത്തി ഓരോ സന്ദർഭത്തിനും വേണ്ടവിധം വിമാനങ്ങളോരോന്നും ഒരുങ്ങിയിരുന്നുവെന്നും മഡുറോയുടെ വസതി വളഞ്ഞപ്പോൾ വെടിവയ്പുണ്ടായെന്നും ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. യുഎസ് ഹെലികോപ്റ്ററുകളിലൊന്നിന് നേരിയ കേടുപാടുപറ്റിയെങ്കിലും തുടർന്നും പറന്നു. യുഎസ് സേനാംഗങ്ങൾക്കാർക്കും പരുക്കില്ലെന്നും കൃത്യതയിലും ആസൂത്രണത്തിലും നടത്തിപ്പിലും ഏറ്റവും മികച്ച ദൗത്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിങ്ടൻ സമയം പുലർച്ചെ മൂന്നോടെ മഡുറോയെയും ഭാര്യയെയും കയറ്റിയ ഹെലികോപ്റ്റർ കപ്പലിലേക്കു മടങ്ങിയെത്തി. എന്നാൽ ദൗത്യത്തിന് ആരംഭം കുറിച്ചതായി സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ട്രംപ് അറിയിച്ച് 7 മണിക്കൂറിനു ശേഷം മാത്രമാണ്. അമേരിക്കൻ നാവികസേനയുടെ കസ്റ്റഡിയിലായിരുന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ചിത്രം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. കൈവിലങ്ങിട്ട് കണ്ണ് കെട്ടിയ നിലയിലുള്ള മഡുറോയുടെ ചിത്രം യുദ്ധക്കപ്പലിനുള്ളിൽ നിന്നുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി. മഡുറോയും ഭാര്യയും അമേരിക്കൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ വിചാരണ നേരിടേണ്ടി വരുമെന്നും മഡുറോ പിടിയിലായ ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. വെനസ്വേലയിൽ ജനാധിപത്യപരമായ അധികാര കൈമാറ്റം പൂർത്തിയാകുന്നത് വരെ അമേരിക്ക അവിടെ ഭരണം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
മഡുറോയെ ഒരു ഏകാധിപതി എന്ന് വിശേഷിപ്പിച്ച ട്രംപ്, ആവശ്യമായി വന്നാൽ വെനസ്വേലയിൽ ഇനിയും സൈനിക ആക്രമണം നടത്താൻ മടിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. വെനസ്വേലയിൽ അമേരിക്കൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആർക്കും മഡുറോയുടെ ഗതി തന്നെ വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവിയിൽ അമേരിക്കൻ എണ്ണക്കമ്പനികൾ വെനസ്വേലയിൽ നിക്ഷേപം നടത്തുമെന്നും ലാഭമുണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഇനിയൊരു സൈനിക നീക്കം വേണ്ടിവരില്ലെന്നാണ് യുഎസ് വിലയിരുത്തലെങ്കിലും വെനസ്വേലയിൽ അമേരിക്കൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.
നേരത്തെ ഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താൻ വീക്ഷിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി.











