സിൻസിനാറ്റി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സിൻസിനാറ്റിയിലുള്ള വസതിക്ക് നേരെ ആക്രമണം. വസതിയുടെ നിരവധി ജനാലകൾ അക്രമി തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് സിൻസിനാറ്റിയിലെ വാൻസിന്റെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതൻ കല്ലെറിഞ്ഞത്.
ആക്രമണം നടക്കുമ്പോൾ ജെ.ഡി. വാൻസോ കുടുംബാംഗങ്ങളോ വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും പ്രാദേശിക പോലീസും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇയാളുടെ ലക്ഷ്യത്തെക്കുറിച്ചോ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചോ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണ്.
യുഎസ് ഭരണകൂടത്തിലെ ഉന്നത പദവിയിലുള്ള നേതാക്കൾക്ക് നേരെയുള്ള സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. വാൻസിന്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും സിൻസിനാറ്റി പോലീസ് അറിയിച്ചു.












