എസ്.ഐ.ടി ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതം; പ്രസ്താവന തിരുത്തി അടൂർ പ്രകാശ്

എസ്.ഐ.ടി ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതം; പ്രസ്താവന തിരുത്തി അടൂർ പ്രകാശ്

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തന്നെ ചോദ്യം ചെയ്തതിൽ അസ്വാഭാവികതയില്ലെന്ന മുൻ നിലപാട് തിരുത്തി അടൂർ പ്രകാശ് എം.പി രംഗത്തെത്തി. ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പുതിയ പ്രസ്താവനയിൽ ആരോപിച്ചു. നോട്ടീസ് നൽകിയല്ല, മറിച്ച് ഫോണിൽ വിളിച്ചാണ് തന്നെ വിളിപ്പിച്ചതെന്നും എന്നാൽ ഒരു ജനപ്രതിനിധി എന്ന നിലയിൽ നിയമത്തോട് സഹകരിക്കാനാണ് നേരിട്ട് ഹാജരായതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം വിവരങ്ങൾ തേടിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തെളിവായി നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ, തന്റെ മണ്ഡലത്തിലുള്ള ഒരു വ്യക്തി എന്നതിലുപരി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് മറ്റ് അടുത്ത ബന്ധങ്ങളൊന്നുമില്ലെന്ന് അടൂർ പ്രകാശ് മൊഴി നൽകി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വർണ്ണക്കൊള്ള കേസ് സർക്കാരിനെതിരെ ആയുധമാക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നതിനിടെയാണ് എം.പിയെ തന്നെ ചോദ്യം ചെയ്തത്. അന്വേഷണത്തോട് ഇനിയും സഹകരിക്കുമെന്നും ഒളിച്ചോടില്ലെന്നും പറഞ്ഞ അടൂർ പ്രകാശ്, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടക്കുന്നതെന്ന് ആവർത്തിച്ചു. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

Share Email
LATEST
More Articles
Top