റഷ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശി 15-കാരൻ; നാല് പേർക്ക് പരിക്ക്

റഷ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശി 15-കാരൻ; നാല് പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ യുഫയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ ആക്രമണം. സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പതിനഞ്ചുകാരൻ വിദ്യാർത്ഥികളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ശനിയാഴ്ചയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ കൗമാരക്കാരൻ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും കുത്തേറ്റു. തുടർന്ന് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി.

പിടിക്കപ്പെട്ട പതിനഞ്ചുകാരൻ നിരോധിത നവനാസി (Neo-Nazi) സംഘടനയായ ‘നാഷണൽ സോഷ്യലിസം / വൈറ്റ് പവർ’ (NS/WP) അംഗമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണ സമയത്ത് ഇയാൾ വംശീയ അധിക്ഷേപങ്ങൾ മുഴക്കിയിരുന്നതായും ഹോലോകാസ്റ്റ് (Holocaust) സംബന്ധിച്ച മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണം നടന്ന സ്ഥലത്തെ ചുവരുകളിൽ രക്തം കൊണ്ട് സ്വസ്തിക ചിഹ്നം വരച്ചതായും റിപ്പോർട്ടുകളുണ്ട്.

പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കസാനിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ യുഫയിലെത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരികയാണ്. റഷ്യൻ അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

സംഭവത്തിൽ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വംശീയ വിദ്വേഷമാണോ ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ, എഞ്ചിനീയറിംഗ് പഠനത്തിനായി ആശ്രയിക്കുന്ന നഗരമാണ് യുഫ. ഈ സംഭവം അവിടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Share Email
LATEST
Top