ബോയിംഗ് സ്റ്റാർലൈനർ ദൗത്യത്തിലുണ്ടായ സാങ്കേതിക തകരാറുകളെ അതിതീവ്ര ‘ടൈപ്പ് എ’ പ്രതിസന്ധിയായി നാസ പുനർനിർവചിച്ചു. വിക്ഷേപണത്തിന് പിന്നാലെ പേടകത്തിന്റെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകൾ പൂർണ്ണമായി പരാജയപ്പെട്ടെന്നും യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരുടെ ജീവൻ അപകടത്തിലായെന്നും നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ വെളിപ്പെടുത്തി. സാങ്കേതിക പ്രശ്നങ്ങൾ മുൻകൂട്ടി അറിഞ്ഞിട്ടും വിക്ഷേപണത്തിന് അനുമതി നൽകിയ മുൻ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റം മോശമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നും നാസ വിലയിരുത്തി. സാങ്കേതികമായി പൂർണ്ണമായ മാറ്റങ്ങൾ വരുത്താതെ ഇനി സ്റ്റാർലൈനറിൽ മനുഷ്യ ദൗത്യങ്ങൾ നടത്തില്ലെന്നും അധികൃതർ വ്യക്തമാക്കി. എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ യാത്രികർക്ക് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരികയും ഒടുവിൽ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.













