ഇസ്ലാമാബാദ് : രാജ്യത്തുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങൾക്ക് മറുപടിയായി ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാകിസ്ഥാൻ ശക്തമായ സൈനിക നടപടി സ്വീകരിച്ചു. പാകിസ്ഥാൻ താലിബാൻ , ഐ.എസ് അനുബന്ധ സംഘടനകൾ എന്നിവയുടെ ഏഴോളം ഒളിത്താവളങ്ങൾ തകർത്തതായി ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം.
ഫിറ്റ്‌ന അൽ ഖ്വാരിജ്, ദാഇഷ് ഖൊറാസാൻ പ്രവിശ്യ തുടങ്ങിയ ഭീകരസംഘടനകളുടെ ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടന്ന കൃത്യമായ സ്ഥലം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാൻ ഭൗമപരിധിക്കുള്ളിലെ ഭീകര കേന്ദ്രങ്ങളിലാണ് പാക് വ്യോമസേന പ്രഹരമേൽപ്പിച്ചത്.
സംഭവത്തിൽ അഫ്ഗാനിസ്ഥാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിർത്തിയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ പാക് സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഈ സൈനിക നീക്കം എന്ത് മാറ്റമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.













