സഭകൾ ഒന്നിക്കണം, തർക്കങ്ങൾ പരിഹരിക്കണമെന്നും പ്രധാനമന്ത്രി, യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

സഭകൾ ഒന്നിക്കണം, തർക്കങ്ങൾ പരിഹരിക്കണമെന്നും പ്രധാനമന്ത്രി, യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാക്കോബായ സഭാ പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടത്തി. സഭകൾ തമ്മിലുള്ള ഐക്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ദീർഘകാലമായി നിലനിൽക്കുന്ന സഭാ തർക്കം എന്നിവ പ്രധാനമന്ത്രിയുമായുള്ള മീറ്റിംഗിൽ ചർച്ചയായി. വിഘടിച്ചു നിൽക്കുന്ന സഭകൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കോടതിക്ക് പുറത്തുള്ള തർക്കപരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി.

സഭകൾക്കിടയിലെ ഐക്യം വിശ്വാസികളുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തർക്കങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ തർക്കത്തിന് പുറമെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അർഹരായ വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

Share Email
Top