ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം നൽകിയത്. നേരത്തെ ദ്വാരപാലക കേസിലും ജാമ്യം ലഭിച്ചിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയിൽ മോചിതനാകും.
കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മറ്റ് നാല് പ്രതികൾ നേരത്തെ തന്നെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ജനുവരി 21-നാണ് ആദ്യ കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചത്. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് പ്രതിക്ക് നിയമപരമായി അനുകൂലഘടകമായി മാറി.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നീക്കം പാളി. സാമ്പത്തിക തട്ടിപ്പ് പരാതികളിൽ പരാതിക്കാർ വീണ്ടും സഹകരിക്കാൻ തയ്യാറാകാത്തതാണ് തിരിച്ചടിയായത്. നിലവിലുള്ള റിയൽ എസ്റ്റേറ്റ്, ചെക്ക് കേസുകൾ ഒത്തുതീർപ്പായതോടെ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ മങ്ങി.













