റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇതിനകം തന്നെ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടതായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി. റഷ്യയെ തടയാൻ പാശ്ചാത്യ രാജ്യങ്ങൾ ഉടൻ ഇടപെട്ടില്ലെങ്കിൽ ആഗോളതലത്തിൽ വലിയ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സംഘർഷം യുക്രൈനിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി.
യുക്രൈനെ പിന്തുണയ്ക്കുന്നതിൽ നാറ്റോയും യൂറോപ്യൻ രാജ്യങ്ങളും കാണിക്കുന്ന കാലതാമസം പുടിന് കരുത്തേകുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയുടെ ആക്രമണങ്ങൾ ഓരോ ദിവസവും കടുക്കുകയാണെന്നും ആഗോള സമാധാനത്തിന് പുടിൻ ഭീഷണിയാണെന്നും സെലൻസ്‌കി ആവർത്തിച്ചു. ആധുനിക ആയുധങ്ങളും കൂടുതൽ സൈനിക സഹായവും വേഗത്തിൽ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ലോകരാജ്യങ്ങൾ വെറും കാഴ്ചക്കാരായി നിൽക്കരുതെന്ന് സെലൻസ്‌കി അഭ്യർത്ഥിച്ചു. റഷ്യയുടെ ലക്ഷ്യം യുക്രൈൻ മാത്രമല്ലെന്നും ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമഹായുദ്ധം ഒഴിവാക്കാൻ റഷ്യയെ പൂർണ്ണമായി ഒറ്റപ്പെടുത്തണമെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, പുടിന്‍റെ നീക്കങ്ങൾ തടയാനായി ഇടപെടൽ ശക്തമാക്കണമെന്നും യുക്രൈൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.













