ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് കമ്പനി നേരിട്ട കടുത്ത പ്രതിസന്ധികൾക്ക് പിന്നാലെ

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് കമ്പനി നേരിട്ട കടുത്ത പ്രതിസന്ധികൾക്ക് പിന്നാലെ

ന്യൂഡൽഹി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) പീറ്റർ എൽബേഴ്സ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് കമ്പനി അറിയിച്ചു. നോട്ടീസ് പിരീഡ് ഒഴിവാക്കി ഉടൻ തന്നെ സ്ഥാനമൊഴിയണമെന്ന എൽബേഴ്സിന്റെ ആവശ്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പകരം ഇൻഡിഗോ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ താൽക്കാലിക ചുമതലയേൽക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൻഡിഗോ നേരിടുന്ന കടുത്ത സേവന പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ രാജി എന്നതും ശ്രദ്ധേയമാണ്. നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തതിനെത്തുടർന്ന് രാജ്യത്തുടനീളം യാത്രക്കാർ വലിയ ദുരിതത്തിലായിരുന്നു. ഈ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം പലതവണ എൽബേഴ്സിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വിമാന സർവീസുകളിലെ അപാകതകളും പരാതികളും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരുമായി അദ്ദേഹം അഭിപ്രായവ്യത്യാസത്തിലായിരുന്നുവെന്നാണ് സൂചന.

ഇൻഡിഗോയുടെ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ പല മാറ്റങ്ങളും കൊണ്ടുവന്ന വ്യക്തിയായിരുന്നു പീറ്റർ എൽബേഴ്സ്. എന്നാൽ സമീപകാലത്തുണ്ടായ സാങ്കേതിക തകരാറുകളും ജീവനക്കാരുടെ പ്രശ്നങ്ങളും കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു. എൽബേഴ്സിന്റെ രാജി ഇൻഡിഗോയുടെ ഓഹരി വിപണിയിലെ മൂല്യത്തെയും ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. താൽക്കാലിക ചുമതലയേറ്റെടുത്ത രാഹുൽ ഭാട്ടിയയ്ക്ക് കീഴിൽ കമ്പനിയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.


Share Email
LATEST
More Articles
Top