വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി നടൻ മമ്മൂട്ടി. റഫീഖിനെ ഫോണിൽ വിളിച്ച മമ്മൂട്ടി, താൻ അങ്ങനെ ഉദ്ദേശിച്ചല്ല സംസാരിച്ചതെന്ന് വ്യക്തമാക്കി. സന്ദർശനത്തിനിടെയുണ്ടായ തിരക്കിനിടയിൽ സ്വാഭാവികമായി പറഞ്ഞുപോയ കാര്യമാണെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും താരം അറിയിച്ചു.
മമ്മൂട്ടിയുടെ ഫോൺ കോളിന് പിന്നാലെ റഫീഖും വിഷയത്തിൽ പ്രതികരണം നടത്തി. മമ്മൂക്കയുമായി തനിക്ക് വർഷങ്ങളായുള്ള ആത്മബന്ധമാണുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകളെ താൻ അർത്ഥമാക്കിയ രീതിയിലല്ല പുറത്ത് പ്രചരിക്കുന്നതെന്നും റഫീഖ് പറഞ്ഞു. മമ്മൂട്ടിയെപ്പോലൊരു വ്യക്തിക്ക് തന്റെ സ്നേഹവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൗൺഷിപ്പിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ മമ്മൂട്ടിയും റഫീഖും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് രാഷ്ട്രീയ വടംവലികൾക്കും വിമർശനങ്ങൾക്കും വഴിവെച്ച സാഹചര്യത്തിലാണ് മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതോടെ സന്ദർശനവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യങ്ങൾക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ.











