പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. മേഖലയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരുന്നതിന് ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ചില രാജ്യങ്ങൾ വിഷയത്തിൽ മധ്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും സമാധാനത്തിനായുള്ള നീക്കങ്ങളെ ഇറാൻ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.
സമാധാനശ്രമങ്ങൾക്ക് തയ്യാറാണെങ്കിലും രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും പണയപ്പെടുത്തിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറല്ലെന്ന് പെസഷ്‌കിയാൻ കർശന മുന്നറിയിപ്പ് നൽകി. മാതൃരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിൽ നേരിയ തോതിൽ പോലും വിമുഖത കാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സമാധാനത്തിന് ഇറാൻ മുൻഗണന നൽകുന്നുണ്ടെങ്കിലും തങ്ങളുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.













