ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സംഘര്‍ഷ മേഖലകളില്‍ നോര്‍ക്ക ഹെല്‍പ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചു

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: സംഘര്‍ഷ മേഖലകളില്‍ നോര്‍ക്ക ഹെല്‍പ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചു
  • നോര്‍ക്ക സെന്റര്‍ കണ്‍ട്രോള്‍ റൂം രാവിലെ ഏഴു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയരുടെയും, വിദേശയാത്രക്കാരായ കേരളീയരുടെ നിലവിലെ സാഹചര്യം ഹെല്‍പ്ഡെസ്‌ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ രാവിലെ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.

നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, നോര്‍ക്ക വകുപ്പ്, ലോക കേരള സഭാ, നോര്‍ക്ക റൂട്ട്‌സ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അവലോകനയോഗത്തിലെ തീരുമാനപ്രകാരം സംഘര്‍ഷ മേഖലകളില്‍ രാജ്യങ്ങള്‍ തിരിച്ച് പ്രത്യേകം നോര്‍ക്ക ഹെല്‍പ്പ് കൂട്ടായാമകള്‍ രൂപീകരിച്ചു.

നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍. ഇസ്രായേല്‍, ജോര്‍ദ്ദാന്‍, യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് കൂട്ടായ്മകള്‍. ആവശ്യമെങ്കില്‍ നോര്‍ക്ക പ്രവാസി വോളണ്ടിയര്‍മാരേയും നിയോഗിക്കും.

നോര്‍ക്ക ഹെല്‍പ്ഡെസ്‌ക്കിലും അല്ലാതെയും ലഭിക്കുന്ന കോളുകളില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനും തീരുമാനിച്ചു. ഇതിനായി കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തണമെന്നാവശ്യട്ട് ദേശീയ ആരോഗ്യ ദൗത്യം (കേരളം) ഡയറക്ടര്‍ക്ക് നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ കത്തയച്ചു.

പ്രവാസി കേരളീയര്‍ക്കായും കുടുംബാംഗങ്ങള്‍ക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പറുകളില്‍ 2026 മാര്‍ച്ച് 02 തിങ്കളാഴ്ച രാവിലെ 11 മണി വരെ ആകെ 567 കോളുകളാണ് ലഭിച്ചത്. വിദേശത്തുനിന്നും 196 പേരും രാജ്യത്തിനുള്ളില്‍ നിന്നും 371 പേരും ഹെല്‍പ്ഡെസ്‌കില്‍ ബന്ധപ്പെട്ടു.
ഇന്ത്യ – 371
യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) – 81
ഖത്തര്‍ – 49
ബഹ്‌റൈന്‍ – 44
കുവൈത്ത് – 12
ഒമാന്‍ – 5
സൗദി അറേബ്യ – 3
യുകെ (യുണൈറ്റഡ് കിംഗ്ഡം) – 2
ആകെ – 567

സര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നിന്നും ഷാര്‍ജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ (പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ (എറണാകുളം, കാലടി സ്വദേശി), മകള്‍ സ്മൃതി മേനോന്‍ (3 വയസ്സ്)) ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയുമായിരുന്നു.

മലയാളികളായ യാത്രക്കാര്‍ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്‌സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിച്ചു. ഇവര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ശ്രീലങ്കയിലെ കൊളംബോയിലെത്തി. വൈകുന്നേരത്തോടെ ഇന്ത്യയിലെത്തും.

മറ്റു രാജ്യങ്ങളിലേയ്ക്കുളള യാത്രാമദ്ധ്യേ ട്രാന്‍സിറ്റ് വിസയില്‍ ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ കുടുംങ്ങിയവര്‍ക്ക് വിവിധ പ്രവാസി സംഘടനകള്‍, ലോക കേരള സഭാ പ്രതിനിധികള്‍ എന്നിവരുടെ പിന്തുണയോടെ ഷെല്‍ട്ടര്‍ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദുചെയ്യപ്പെട്ടതിനെതുടര്‍ന്ന് കുടുംങ്ങിയവര്‍ക്ക് കമ്പനികളും രാജ്യങ്ങളും ഹോട്ടല്‍ താമസം ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരും പ്രവാസികളും വിമാനകമ്പനികളും അതത് രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട അധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. യാത്ര മുടങ്ങിയതിന്റെ സാഹചര്യം വിദ്യാര്‍ത്ഥികളും ജീവനക്കാരും അതാത് സ്ഥാപനങ്ങളെ ഇ-മെയില്‍ മുഖേന അറിയിക്കാനും ശ്രമിക്കണം.

കേന്ദ്ര സര്‍ക്കാര്‍, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍, പ്രമുഖ വ്യക്തികള്‍, വളണ്ടിയര്‍മാര്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും പിന്തുടരുകയും ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രവാസികള്‍ക്കും കേരളീയരായ വിദേശയാത്രക്കാര്‍ക്കും ബന്ധുക്കള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക റൂട്ട്‌സ് ഹെല്‍പ്ഡെസ്‌ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) ന്യൂഡല്‍ഹി കേരള ഹൗസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ 011-23747079, 011-23742320, +91-9310443880 ബന്ധപ്പെടാവുന്നതാണ്.

Israel-Iran conflict: Special NORKA help groups formed in conflict areas

Share Email
LATEST
Top