കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മോണാലിസ എന്ന മോനി ഭോസ്‌ലെയും തമിഴ് സിനിമ-മോഡലിംഗ് രംഗത്തെ സജീവസാന്നിധ്യമായ മുഹമ്മദ് ഫർമാനും കോവളത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. അന്യമതസ്ഥനായ ഫർമാനുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. തുടർന്ന് വൈകിട്ടോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മോണാലിസയും മഹാരാഷ്ട്രക്കാരനായ ഫർമാനും പൂവാറിലെ ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് പോലീസിന്റെ സഹായം ആവശ്യപ്പെട്ടത്. തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും തനിക്ക് ഫർമാനോടൊപ്പം കഴിയാൻ സംരക്ഷണം വേണമെന്നും താരം പോലീസിനോട് ആവശ്യപ്പെട്ടു. വീട്ടുകാർക്ക് മകളെ ഒരു ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു താല്പര്യമെന്നും മോണാലിസ വെളിപ്പെടുത്തി.
പോലീസ് ഇടപെട്ടതിനെത്തുടർന്ന് ഇരുവരുടെയും ആഗ്രഹം പോലെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തുകയായിരുന്നു. കേരളത്തിലെത്തിയപ്പോൾ ഉണ്ടായ ഈ നാടകീയ സംഭവങ്ങളും വിവാഹച്ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജീവിതത്തിൽ ഒപ്പം നിൽക്കാൻ തയ്യാറായ ഫർമാനും പിന്തുണ നൽകിയ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും ഇരുവരും നന്ദി അറിയിച്ചു.













