ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി മുസ്ലിംലീഗ് നേതാവ്. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എ ഇര്‍ഷാദ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭ എംഎല്‍യെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. എംഎല്‍എ എന്ന നിലയില്‍ യു പ്രതിഭ പരാജയമാണ്, നാക്ക് ചാതുരി കൊണ്ട് പിടിച്ചു നില്‍ക്കുകയാണ് എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.
“അവരുടെ മകന്‍ അകപ്പെട്ട കഞ്ചാവുകേസില്‍ അവര്‍ എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്. വികസന പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാതെ വാക്ചാതുര്യം കൊണ്ടും ശരീര അഴകും വില്‍പനയ്ക്ക് വച്ച് വീണ്ടും തെരഞ്ഞെടുപ്പിലേയ്ക്ക് വരുന്നു”- ഇര്‍ഷാദ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ ആണ് ഇത്തരം മോശം പരാമര്‍ശങ്ങളുണ്ടായത്.
സംഭവം ചർച്ചയായതോടെ എ ഇര്‍ഷാദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇര്‍ഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് യുഡിഎഫിന്റെ ഈ അടിയന്തര നടപടി.













