ദുബായ്/അബുദാബി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ദിവസങ്ങളായി തടസ്സപ്പെട്ട യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (UAE) വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതീവ ജാഗ്രതയോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ നിന്ന് പരിമിതമായ തോതിൽ സർവീസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
തിങ്കളാഴ്ച വൈകുന്നേരം മുതൽ തിരഞ്ഞെടുത്ത സർവീസുകൾ വീണ്ടും തുടങ്ങുമെന്ന് അധികൃതരും എയർലൈനുകളും അറിയിച്ചു. ഗൾഫ് മേഖലയിലുടനീളം വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നത്. സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
എങ്കിലും നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് വിമാനങ്ങളുടെ റൂട്ടുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യസമയ വിവരം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.













