തിരുവനന്തപുരം : രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ കളംനിറഞ്ഞ് എൽഡിഎഫ്.
പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൻ.എം.ആർ. റസാഖിനെയും കൊടുവള്ളിയിൽ സലിം മടവൂരിനെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. പാലക്കാട് മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും ലക്ഷ്യമിട്ടാണ് റസാഖിനെ ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. പ്രദേശത്തെ സുസമ്മതനായ വ്യക്തി എന്ന നിലയിൽ റസാഖിന്റെ സാന്നിധ്യം വോട്ട് വിഹിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. പ്രമുഖ മുന്നണികളെല്ലാം കരുത്തരായ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പാലക്കാട് ഇത്തവണ കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടവേദിയായി മാറിക്കഴിഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായതോടെ വരുംദിവസങ്ങളിൽ പാലക്കാട് രാഷ്ട്രീയ പോര് മുറുകും. എൻ.എം.ആർ. റസാഖിന്റെ സ്ഥാനാർത്ഥിത്വം പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക മറ്റ് മുന്നണികൾക്കുമുണ്ട്. വികസനവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന ഈ മത്സരത്തിൽ വിജയമുറപ്പിക്കാൻ ചിട്ടയായ പ്രവർത്തനങ്ങളാണ് എൽഡിഎഫ് ക്യാമ്പിൽ ഇപ്പോൾ നടക്കുന്നത്.













