പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടർ പട്ടികയിൽ പേര് കണ്ടെത്താനാകാത്തത് മുന്നണിക്ക് വലിയ പ്രതിസന്ധിയായി. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തത് സ്ഥാനാർത്ഥിത്വത്തിന് നിയമപരമായ തടസ്സമാകുമെന്ന് കണ്ടതോടെ എൻഡിഎ ക്യാമ്പ് അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെരുമ്പാവൂരിലെ പ്രധാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ലക്ഷ്മിപ്രിയയുടെ ചിത്രം ഉൾപ്പെട്ട വലിയ ഫ്ലക്സ് ബോർഡുകൾ ഒറ്റയടിക്ക് നീക്കം ചെയ്തു. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും ചിത്രങ്ങളുള്ള ബോർഡുകളാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.
സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റമുണ്ടാകുമെന്ന സൂചനയാണ് എൻഡിഎ കേന്ദ്രങ്ങൾ നൽകുന്നത്. ട്വന്റി ട്വന്റിക്ക് വലിയ സ്വാധീനമുള്ള പെരുമ്പാവൂരിൽ ഒരു സെലിബ്രിറ്റി മുഖത്തെ ഇറക്കി കളം പിടിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ വോട്ടർ പട്ടികയിലെ ഈ വീഴ്ച അണികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തുനിൽക്കെ, പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം. ഈ വിവാദങ്ങളോട് പ്രതികരിക്കാൻ ലക്ഷ്മിപ്രിയയോ ട്വന്റി ട്വന്റി നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന അവസരം തിങ്കളാഴ്ച വരെയാണെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപായി ഫോം 6 വഴി ഓൺലൈനായി അപേക്ഷിച്ചാൽ ലക്ഷ്മിപ്രിയയ്ക്ക് പേര് ഉൾപ്പെടുത്താൻ ഇനിയും നേരിയ സാധ്യതയുണ്ട്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ ഭയന്ന് പുതിയൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണോ എൻഡിഎ നീക്കമെന്ന് വരും മണിക്കൂറുകളിൽ വ്യക്തമാകും. പെരുമ്പാവൂരിലെ ഈ അനിശ്ചിതത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.













