വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ സംഭവങ്ങളിൽ നടൻ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ക്ഷമ ചോദിച്ചു. താരത്തെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച നടപടി ദൗർഭാഗ്യകരമാണെന്നും അദ്ദേഹത്തിന്റെ മനസ്സിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരേയും അറിയിക്കാതെ സദുദ്ദേശത്തോടെയാണ് മമ്മൂട്ടി വയനാട്ടിലെത്തിയതെന്നും അദ്ദേഹത്തെപ്പോലൊരു മഹാനടനെ അപമാനിക്കരുതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സിപിഎം സോഷ്യൽ മീഡിയ പോരാളികൾ മമ്മൂട്ടിയെ ആക്രമിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക ഇടപെടൽ. നല്ല കാര്യങ്ങളെ മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്നും അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് മാതൃകാപരമായി ഇടപെടുന്ന വ്യക്തിയാണെന്നും ഈ സംഭവത്തെ വിവാദമാക്കിയത് ക്യാമറയുമായി നടക്കുന്ന ചിലരാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ചെന്നൈയിൽ നിന്ന് യാത്ര ചെയ്ത് നന്മ ആഗ്രഹിച്ച് എത്തിയ മമ്മൂട്ടിയെ അധിക്ഷേപിച്ചവർക്ക് അദ്ദേഹത്തെക്കുറിച്ച് അറിയില്ലേയെന്നും പിണറായി വിജയൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ക്ഷമാപണത്തോടെ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് രാഷ്ട്രീയമായ അറുതിയായിരിക്കുകയാണ്. താരത്തെ പിന്തുണച്ചും സോഷ്യൽ മീഡിയ ആക്രമണങ്ങളെ തള്ളിയും നിരവധി പേർ രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനെത്തിയ മമ്മൂട്ടിക്ക് നേരെയുണ്ടായ സൈബർ ആക്രമണം പാർട്ടിക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.













