തിരുവനന്തപുരം/കൽപ്പറ്റ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയർന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധം. തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയർത്തി നടന്ന മാർച്ചിൽ സർക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. കൈകളിൽ കോഴികളുമായാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.
കൽപ്പറ്റയിൽ പ്രതിഷേധക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ തടയുകയും ഗണേഷ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിലുള്ള കയ്യാങ്കളിയാണ് ഉണ്ടായത്. ബസ് തടഞ്ഞ പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മന്ത്രിയുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.
മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തും പ്രതിഷേധം ആളിപ്പടരുകയാണ്. കെ.എസ്.യു പ്രവർത്തകർ പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ബസുകൾ തടഞ്ഞു. പത്തനാപുരത്ത് മന്ത്രിക്ക് അനുകൂലമായും പ്രതികൂലമായും വിഭാഗങ്ങൾ ചേരിതിരിഞ്ഞതോടെ പോലീസ് കനത്ത ജാഗ്രതയിലാണ്. വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ തീരുമാനം.













