ന്യൂഡൽഹി/ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ (Sukhoi-30 MKI) യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ട്. അസമിൽ വെച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വിമാനത്തിന്റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം.
ഗുവാഹത്തിയിലെ പ്രതിരോധ പിആർഒ നൽകുന്ന വിവരമനുസരിച്ച്, വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ഉടൻ തന്നെ വ്യോമസേന വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അസമിലെ കർബി ആംഗ്ലോങ് മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. വിമാനം അപകടത്തിൽപ്പെട്ടതാണോ അതോ സാങ്കേതിക തകരാറുകൾ മൂലം ബന്ധം നഷ്ടപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ വ്യോമസേന ശ്രമിച്ചുവരികയാണ്.
യുദ്ധവിമാനം കാണാതായ സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിന്റെ ജീവനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇത്തരമൊരു സംഭവം പ്രതിരോധ മേഖലയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.













