ഇറാനിലെ സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ മിസൈലാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സ്കൂൾ തകർത്തത് ഇറാന്റെ മിസൈലാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങളെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ആക്രമണം നടന്ന സ്ഥലത്തുനിന്ന് യുഎസ് നിർമ്മിത മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെയാണ് ട്രംപിന്റെ ആരോപണങ്ങൾ പൊളിഞ്ഞത്.
സംഭവത്തിൽ ഇറാന് പങ്കില്ലെന്ന് തെളിയിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. യുഎസ് സൈന്യം തൊടുത്തുവിട്ട മിസൈൽ ലക്ഷ്യം തെറ്റി സ്കൂളിൽ പതിക്കുകയായിരുന്നുവെന്നാണ് സൂചന. ഈ കണ്ടെത്തലുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. സിവിലിയന്മാർ താമസിക്കുന്ന മേഖലയിൽ നടന്ന ഈ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
165 വിദ്യാർത്ഥികൾ കൊല്ലപ്പെട്ട ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു. ഇറാന്റെ തലയിൽ കുറ്റം കെട്ടിവെച്ച് സൈനിക നീക്കം ശക്തമാക്കാനായിരുന്നു അമേരിക്കയുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ ട്രംപ് ഭരണകൂടം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിഷ്കളങ്കരായ കുട്ടികളുടെ മരണത്തിന് അമേരിക്ക മറുപടി പറയണമെന്ന ആവശ്യം ശക്തമാണ്.













