ഭാര്യ വീട്ടുജോലികൾ ചെയ്യാത്തത് ക്രൂരതയല്ല; നിങ്ങൾ വിവാഹം കഴിച്ചത് വീട്ടുജോലിക്കാരിയെയല്ലെന്ന് സുപ്രീം കോടതി

ഭാര്യ വീട്ടുജോലികൾ ചെയ്യാത്തത് ക്രൂരതയല്ല; നിങ്ങൾ വിവാഹം കഴിച്ചത് വീട്ടുജോലിക്കാരിയെയല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലികൾ ശരിയായി ചെയ്യുന്നില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമായി കാണാനാവില്ലെന്നും അത് ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. “നിങ്ങൾ വിവാഹം കഴിച്ചത് ഒരു വീട്ടുജോലിക്കാരിയെയല്ല, ജീവിതപങ്കാളിയെയാണ്” എന്ന് കോടതി നിരീക്ഷിച്ചു. പാചകം ചെയ്യുന്നതിലും വീട്ടുജോലികളിലും ഭർത്താവും തുല്യമായി പങ്കുചേരണമെന്നും കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.

ഭാര്യ മോശം ഭാഷ ഉപയോഗിക്കുന്നുവെന്നും മാതാപിതാക്കൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നില്ലെന്നും ആരോപിച്ച് ഭർത്താവ് നൽകിയ വിവാഹമോചന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. പഴയ കാലഘട്ടമല്ല ഇതെന്നും, വീട്ടുജോലികൾ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്താഗതി മാറണമെന്നും ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. 2017-ൽ വിവാഹിതരായ ദമ്പതികളുടെ കേസാണിത്. കുടുംബ കോടതി ഭർത്താവിന് അനുകൂലമായി വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയപ്പോൾ തങ്ങളെ അറിയിച്ചില്ലെന്നും കുഞ്ഞിന്റെ ചടങ്ങുകൾക്ക് ക്ഷണിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെ വീട്ടുകാർ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും തന്റെ ശമ്പളം പിടിച്ചുവാങ്ങിയിരുന്നുവെന്നും ഭാര്യ കോടതിയെ ബോധിപ്പിച്ചു. കേസിൽ ഇരുപക്ഷത്തെയും നേരിട്ട് കേൾക്കുന്നതിനായി അടുത്ത തവണ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വീട്ടുജോലിയുടെ പേരിൽ ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവണതയ്ക്കെതിരെയുള്ള ശക്തമായ താക്കീതായാണ് ഈ നിരീക്ഷണം വിലയിരുത്തപ്പെടുന്നത്.


Share Email
LATEST
More Articles
Top