പ്രമുഖ ക്ലൗഡ് കമ്പനിയായ ഒറാക്കിൾ (Oracle) ആഗോളതലത്തിൽ നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ലോകമെമ്പാടുമായി ഏകദേശം 30,000 പേർക്ക് ജോലി നഷ്ടമായപ്പോൾ, ഇതിൽ ഏറ്റവും വലിയ പ്രഹരമേറ്റത് ഇന്ത്യയ്ക്കാണ്. ഇന്ത്യയിലെ വിവിധ ഓഫീസുകളിലായി 12,000 പേരെയാണ് കമ്പനി ഒഴിവാക്കിയത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ അയച്ച ഓട്ടോമേറ്റഡ് ഇമെയിലിലൂടെയാണ് ജീവനക്കാരെ പിരിച്ചുവിട്ട വിവരം അറിയിച്ചത്. ഇമെയിൽ ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ജീവനക്കാരുടെ കമ്പ്യൂട്ടർ, ഇന്റേണൽ ഫയലുകൾ എന്നിവയിലേക്കുള്ള പ്രവേശനം കമ്പനി റദ്ദാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ ജീവനക്കാരെക്കൊണ്ട് കൂടുതൽ ജോലി ചെയ്യാമെന്ന കമ്പനിയുടെ കണക്കുകൂട്ടലാണ് ഇത്രയും പേരെ ഒഴിവാക്കാൻ കാരണം.
സ്വയം രാജിവെക്കാൻ തയ്യാറാകുന്നവർക്ക് നോട്ടീസ് പിരീഡിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെട്ട പാക്കേജ് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ മുതൽ പ്രോഗ്രാം മാനേജർമാർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ എന്നിവർ വരെ ഈ പിരിച്ചുവിടൽ പട്ടികയിൽ ഉൾപ്പെടുന്നു.
ഐടി മേഖലയിലെ തൊഴിൽ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾക്ക് ഈ സംഭവം വഴിതെളിച്ചിരിക്കുകയാണ്.











