തമിഴ്‌നാടിനെ നടുക്കിയ സാത്താൻകുളം കസ്റ്റഡിക്കൊലക്കേസിൽ പ്രതികളായ ഒൻപത് പോലീസുകാർക്കും വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച മധുര ജില്ലാ കോടതിയാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. കൊവിഡ് ലോക്ഡൗൺ ലംഘിച്ച് കട തുറന്നെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജയരാജ്, മകൻ ബെനിക്സ് എന്നിവർ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. ഒരു ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ.
എല്ലാ പ്രതികളും ഒരുപോലെ കുറ്റക്കാരാണെന്നും ആരാണ് കൂടുതൽ ഉപദ്രവിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. കസ്റ്റഡിക്കൊലയ്ക്ക് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികൾ സാധാരണക്കാരാണെങ്കിൽ സാധാരണ ശിക്ഷ മതിയായിരുന്നുവെന്നും എന്നാൽ നിയമപാലകരായ പോലീസുകാർ തന്നെ ഇത്തരം ക്രൂരത കാട്ടിയത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു.
ഭാവിയിൽ കസ്റ്റഡിക്കൊലകൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാകണം ഈ ശിക്ഷയെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് വധശിക്ഷാ വിധി ഉണ്ടായത്. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമായ ഈ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാണ്.











