തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി.സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് വിഡി സതീശൻ. ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ ഭീഷണിയുടെ സ്വരവുമായി ബി.ജെ.പി നേതൃത്വം ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ക്രൈസ്തവ സമൂഹത്ത ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ മതേതര കേരളം ആ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും. സഭയ്ക്കും ദീപക പത്രത്തിനും എതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ യു.ഡി.എഫ് മുന്നിലുണ്ടാകുക തന്നെ ചെയ്യും. സഭയ്ക്കെതിരെ പി.സി ജോര്‍ജ്ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം.
സംഘ്പരിവാര്‍ സംഘടനകള്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള്‍ കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘ്പരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയാഗിക ബുദ്ധിയുണ്ട്. ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ വിലപ്പോകില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.













