പരീക്ഷകള്‍ നിര്‍ത്തലാക്കി എല്ലാവരെയും ജയിപ്പിക്കണമെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ ലോ കോളേജിനോട് (Columbia University’s Law School) ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥി പ്രസിദ്ധീകരണമായ കൊളംബിയ ലോ റിവ്യൂ എന്ന പത്രത്തിലൂടെയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. സര്‍വകലാശാലകളിലെ പലസ്തീന് അനുകൂല പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് ഈ ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
“കഴിഞ്ഞ രാത്രി ഞങ്ങള്‍ കണ്ട അക്രമം ഞങ്ങളില്‍ പലരെയും ഞെട്ടിച്ചു,” സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ പറഞ്ഞു.
“ഞങ്ങളുടെ സഹപാഠികളുടെ അവസ്ഥയും ഇതുതന്നെയായിരിക്കും. വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങള്‍ ഞങ്ങളെ ഞെട്ടിച്ചു. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍,” സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ കോളേജ് അധികൃതര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
“വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അക്കാദമിക് ജേണലാണിത്. ആ നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ഞങ്ങളുടെ സ്ഥാനം ഞങ്ങള്‍ തിരിച്ചറിയുന്നു. വിദ്യാര്‍ത്ഥി ക്ഷേമമില്ലെങ്കില്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. പലരും മാനസികമായി തളര്‍ന്ന അവസ്ഥയിലാണ്. അവരുടെ സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയാണ്. ഈ അവസ്ഥയില്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോലും ആകുന്നില്ല,” എന്നും കത്തില്‍ വ്യക്തമാക്കി.
അതേസമയം വ്യാഴാഴ്ചയോടെ പരീക്ഷകള്‍ പുനഃരാരംഭിച്ചതായി കോളേജ് അധികൃതര്‍ പറഞ്ഞു.
ഇസ്രായേലിന്റെ ഗാസയിലേക്കുള്ള അധിനിവേശം പൂര്‍ണമായി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ പോലീസ് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു.
കഴിഞ്ഞയാഴ്ചയോടെ സര്‍വകലാശാല ക്യാംപസിലെ പ്രതിഷേധക്കാരുടെ ടെന്റുകൾ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പൊളിച്ചുമാറ്റിയിരുന്നു. കുടാതെ ഹാമില്ട്ടണ് ഹാളില്‍ നിന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
യുഎസിലെ നിരവധി സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂല സമരവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുന്നുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍വകലാശാല അധികൃതര്‍ പാടുപെടുകയാണ്. കൊളംബിയ സര്‍വകലാശാലയിലാണ് പ്രതിഷേധം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് മറ്റ് ക്യാംപസുകളിലേക്കും പ്രതിഷേധം ആളിപ്പടരുകയായിരുന്നു.
പോലീസ് ഹാമില്ട്ടണ് ഹാള്‍ ഒഴിപ്പിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപക പ്രതിനിധികളും അറസ്റ്റിലായിരുന്നു. ഏപ്രില്‍ 17ന് ശേഷം രാജ്യത്തെ 46 ക്യാംപസുകളിലായി 2400ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്.