മലയാളഭൂമി ശശിധരൻനായർ
തിരുവൈരാണിക്കുളം, ആലുവ: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിനു പല പ്രത്യേകതകളുമുണ്ട്. ഈ ക്ഷേത്രത്തിലെ പാർവതിദേവിയുടെ നട വർഷത്തിൽ 12 ദിവസങ്ങൾ മാത്രമേ തുറക്കാറുള്ളൂ. നടതുറപ്പ് ഉത്സവത്തിന്റെ സമാപനദിനമായിരുന്നു ഇന്നലെ.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലും നടത്തുറപ്പ് ഉത്സവം പേരിന് വലിയ ഭക്തജനപങ്കാളിത്തമോ ആഘോഷങ്ങളോ ഇല്ലാതെയാണ് നടത്തിയത്. അതിനാൽ ഈ വർഷം വലിയ ഭക്തജന പങ്കാളിത്തത്തോടെയാണ് നടതുറപ്പ് ഉത്സവത്തിന് തുടക്കമിട്ടത്.
ആദ്യദിവസം തൊട്ടേ ദൂരസ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും വലിയ തിരക്ക് ദർശനത്തിന് അനുഭവപ്പെട്ടു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം യുവദമ്പതികളും ദർശനത്തിന് കഴിഞ്ഞ 12 ദിവസങ്ങളിലും വലിയ തോതിൽ എത്തുന്നുണ്ടായിരുന്നു. സന്താനസൗഭാഗ്യത്തിന് നടതുറപ്പ് ഉത്സവവേളയിൽ ദർശനം നടത്തുന്നത് ഉത്തമമാണെന്ന് ഭക്തജനങ്ങൾക്കിടയിൽ വിശ്വാസമുണ്ട്.
നടതുറപ്പ് ഉത്സവത്തിന്റെ സമാപനമായ ഇന്നലെ അഭൂതപൂർവമായ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.
തെന്നിന്ത്യയിലെ പ്രശസ്ത നടി അമലപോൾ ഇന്നലെ തിരുവൈരാണിക്കുളം മഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയെങ്കിലും അവർക്ക് ക്ഷേത്രത്തിനുള്ളിൽ കടന്നുള്ള ദർശനം ക്ഷേത്രാധികൃതർ നിഷേധിച്ചു. അമലപോൾ ക്രിസ്ത്യാനി ആയതുകൊണ്ടാണ് ആചാരത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തു കടന്നുള്ള ദർശനം നിഷേധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒടുവിൽ റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമലപോൾ മടങ്ങിപ്പോയി.

1991 മെയ് മാസത്തിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് രൂപീകൃതമായി. അന്നു തൊട്ട് ട്രസ്റ്റിന്റെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.
കാലത്തിനനുസരിച്ച് സമസ്തമണ്ഡലങ്ങളിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ജനജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ തിരുപ്പതി പോലുള്ള ക്ഷേത്രങ്ങളിൽ വളരെ നേരത്തെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ശബരിമലയിൽ മാത്രമാണ് എല്ലാ മതക്കാർക്കും ദർശനത്തിന് പോകാനൊക്കുന്നത്. മറ്റു പല ക്ഷേത്രങ്ങളിലും ക്ഷേത്രാചാരമെന്ന പേരിൽ പല പഴയകാര്യങ്ങളും അന്ധമായി പിന്തുടർന്നു വരുന്നു.