ദിസ്പുര്‍: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ ദുരിതം വിതയ്ക്കുന്നു. അസം, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലാണു മഴക്കെടുതി രൂക്ഷമായിട്ടുള്ളത്. അസമില്‍ ലഖിംപുര്‍, ദിബ്രുഗഡ്, ദേമാജി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ പ്രളയസമാനമായ സാഹചര്യമാണ്. 30,000 പേരെ ദുരിതം ബാധിച്ചു. 215 ഹെക്ടറിലെ കൃഷി നശിച്ചു.
ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കര വ്യോമസേനകളോടു രക്ഷാപ്രവര്‍ത്തനത്തിനു സജ്ജമായി നില്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിലെ ഉയര്‍ന്ന ഭാഗങ്ങളില്‍ പെയ്ത മഴയാണ് ലഖിംപുരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്. ഏറ്റവും കൂടുതല്‍ നാശം വിതച്ച ലംഖിപുരില്‍ 23,500 പേരെയാണ് ദുരന്തം നേരിട്ടു ബാധിച്ചത്. മിന്നല്‍ പ്രളയത്തില്‍ വടക്കന്‍ സിക്കിമിലും നാശനഷ്ടമുണ്ടായി.
ദേശീയപാത 10ലെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന രണ്ടു ദിവസം കൂടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.