വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) തലവൻ സ്ഥാനം ഒഴിയാനൊരുങ്ങി ശതകോടീശ്വരൻ ഇലോൺ മസ്ക്. തന്റെ കമ്പനിയായ ടെസ്‍ലയുടെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷമാണ് കമ്പനിയുടെ ലാഭത്തിലും കാറുകളുടെ വിൽപ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയത്. ഇതേത്തുടർന്നാണ് മസ്ക്കിന്റെ പുതിയ തീരുമാനം.
അടുത്ത മാസം മുതൽ ഡോജിനായും ട്രംപിനായും ചിലവഴിക്കുന്ന സമയം കുറയ്ക്കുകയാണെന്നും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഡോജിനായി ചിലവഴിക്കുകയെന്നുമാണ് മസ്ക് പറയുന്നത്. ടെസ്‍ലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നും മസ്ക് പറയുന്നു. മസ്കിന്റെ വിവിധ രാഷ്ട്രീയ നിലപാടുകൾ ലോകവ്യാപകമായി ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. സെലിബ്രിറ്റികളടക്കം പലരും ടെസ്‍ല കാറുകൾ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. തന്നെയും ഡോജിനെയും തകർക്കാൻ ശ്രമിക്കുന്നവരാണ് ബഹിഷ്കരണത്തിനു പിന്നിലെന്നാണ് മസ്ക് പറഞ്ഞത്. ഇതേത്തുടർന്നാണ് ടെസ്‍ലയുടെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായത്. മസ്കിനെ കഴിയുന്നിടത്തോളം നിലനിർത്താനാണ് തന്റെ ശ്രമമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
മസ്ക് ഡോജിന്റെ തലവനായതിനു പിന്നാലെ മറ്റ് രാജ്യങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കുന്നതുൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ നടപ്പാക്കിയിരുന്നു.