വാഷിംഗ്ടൺ: യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇറാനുമായി കൈകോർക്കാനുള്ള റഷ്യയുടെ നീക്കത്തിൽ ആശങ്ക പങ്കുവെച്ച് ബ്രിട്ടനും അമേരിക്കയും. യുക്രെയ്‌നില്‍ ബോംബിടാൻ ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകിയതിന് പകരമായി റഷ്യ ഇറാനുമായി ആണവ രഹസ്യങ്ങൾ പങ്കുവെച്ചുവെന്ന റിപ്പോർട്ടിലാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും വിഷയത്തിൽ ആശങ്ക ഉയർത്തിയത്.
ഇറാൻ അണുബോംബ് നിർമ്മിക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും സൈനിക സഹകരണം ശക്തമാക്കിയതെന്ന് ബൈഡനും സ്റ്റാർമറും ചൂണ്ടിക്കാട്ടി. ആണവ സാങ്കേതികവിദ്യ ഇറാന് ലഭിക്കുന്ന തരത്തിലുള്ള വ്യാപാരങ്ങളിലെ അപകടസാധ്യതയും ഉച്ചകോടിയിൽ ഇരുനേതാക്കളും ചർച്ച ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച, യുഎസ് വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ലണ്ടൻ സന്ദർശിച്ചപ്പോഴും സമാന ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ ഇറാന് റഷ്യയിലേക്ക് മിസൈൽ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് അന്ന് ചർച്ചകൾ പുരോഗമിച്ചത്.