ചെന്നൈ. പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം.
നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.
35 വർഷത്തെ സിനിമാ ജീവിതത്തിൽ 450ഓളം ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്. കോമഡി, സഹനടൻ വേഷങ്ങളായിരുന്നു ചെയ്തതിൽ ഏറെയും. 1979ൽ ഭാരതിരാജ സംവിധാനം ചെയ്ത പുതിയ വാർപ്പുകൾ ആണ് ആദ്യചിത്രം. കമൽ ഹാസന്റെ നിർദേശാനുസരണം ഭാരതിരാജയുടെ അസിസ്റ്റന്റ് ആയാണ് സിനിമയിൽ പ്രവേശിച്ചത്. കാജൽ അഗർവാൾ മുഖ്യവേഷത്തിലെത്തിയ ‘ഗോസ്റ്റി’യിലാണ് അവസാനമായി അഭിനയിച്ചത്.
രക്ഷകൻ, കാക്ക കാക്ക, ബോയ്‌സ്, വില്ലൻ, സേതു, പിതാമ?ഗൻ, അരുൾ, പേരഴ?ഗൻ, ചന്ദ്രമുഖി, അന്യൻ, ഗജിനി, അഴകിയ തമിഴ് മകൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റുചിത്രങ്ങൾ. 25ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ആഗായ ഗംഗൈ ആണ് ആദ്യസംവിധാന സംരംഭം. പിള്ളൈ നിലാ, ഊർക്കാവലൻ, എൻ പുരുഷൻതാൻ എനക്ക് മട്ടുംതാൻ, കറുപ്പ് വൈള്ളൈ, പാരമ്പര്യം തുടങ്ങിയവയാണ് സംവിധാനം ചെയ്തതിൽ ശ്രദ്ധേയമായ ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഉഷയാണ് ഭാര്യ. മകൻ: ഹരീഷ്.