ചരിത്രത്തിൽ ആദ്യമായി 3 ലക്ഷം കോടി രൂപ ലാഭം കൈവരിച്ച് രാജ്യത്തെ ബാങ്കിംഗ് മേഖല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ (2023-24) രാജ്യത്തെ ബാങ്കുകള്‍ നേടിയ റെക്കോഡ് അറ്റാദായതിന്റെ റിപ്പോർട്ട് ആണ് പുറത്തുവന്നിരിന്നത്. ഈ സുപ്രധാന നേട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്കുകളെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ ഉയർച്ച പാവപ്പെട്ടവർക്കും കർഷകർക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വായ്പ ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് രംഗത്തുണ്ടായ ശ്രദ്ധേയമായ വഴിത്തിരിവിന്റെ ഫലമായി ആദ്യമായി ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപ ലാഭത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഫോണ്‍ ബാങ്കിംഗ് നയം ബാങ്കുകൾക്ക് കാര്യമായ നഷ്ടത്തിനും ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികളാൽ വലയുന്നതിനും ഇടയാക്കിയെന്നും കോൺഗ്രസിനെതിരെ മോദി ആഞ്ഞടിച്ചു.
” ഞങ്ങൾ അധികാരത്തിലേറുമ്പോള്‍ മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഫോണ്‍ ബാങ്കിംഗ് പോളിസിയുടെ ഫലമായി രാജ്യത്തെ ബാങ്കുകള്‍ നഷ്ടത്താലും ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തികളാലും വലയുകയായിരുന്നു. സാധാരണക്കാർക്ക് മുന്നിൽ ബാങ്കുകളുടെ വാതിലുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെട്ടതോടെ പാവപ്പെട്ടവര്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കര്‍ഷകര്‍ക്കുമൊക്കെ വായ്പ കൂടുതലായി ലഭിക്കാൻ തുടങ്ങിയെന്ന്” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇതിൽ കഴിഞ്ഞ വർഷം ബാങ്ക് മേഖലയിൽ 39% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ നേടിയ ലാഭം 32% വർധിച്ച് 1.4 ലക്ഷം കോടി രൂപയായി. അതേസമയം സ്വകാര്യ ബാങ്കുകള്‍ ആകട്ടെ 1.7 ലക്ഷം കോടി രൂപ ലാഭം നേടിയതായും റിപ്പോർട്ടിൽ പറയുന്നു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ സ്വകാര്യ ബാങ്കുകളുടെ ലാഭം 42% ആണ് ഉയർന്നിരിക്കുന്നത്. കൂടാതെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ബാങ്കുകൾ അവരുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തുകയും എൻപിഎയിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തതോടെ ബാങ്കിംഗ് മേഖലയിലെ ലാഭം വർദ്ധിച്ചു എന്നാണ് വിലയിരുത്തൽ.