പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷമുള്ള മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നു. നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിതാ ഭാരവാഹിയായി തിരഞ്ഞെടുത്തു. അമ്മ ബൈലോ പ്രകാരം നാലുവനിതകൾ ഭരണസമിതിയിൽ വേണം.
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ രമേഷ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തന്നെക്കാൾ കുറവ് വോട്ട് കിട്ടിയവർ ജയിച്ചെന്ന പ്രഖ്യാപനം ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ട് കിട്ടി ജയിച്ചവർ വനിതാ സംവരണത്തിനു വേണ്ടി മാറി നിൽക്കേണ്ടിവരുന്നത് ജനഹിതം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും രമേഷ് പിഷാരടി തുറന്നടിച്ചിരുന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അതിനാല്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും ഭാരവാഹികൾ അറിയിച്ചു. സോഷ്യല്‍ മീഡിയ ഇടപെടല്‍ സജീവമാക്കാനും യോഗം തീരുമാനിച്ചു.
നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മിറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെടും. മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി. അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.